ആലുവ : എടയാർ വ്യവസായ മേഖലയിലെ സ്വർണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന സ്വർണം കവർന്ന കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. വെള്ളിയാഴ്ച മൂന്നാറിലെ വനത്തിൽനിന്ന് നാല് പേരെ പിടികൂടിയതോടെയാണ് മുഴുവൻ പ്രതികളും വലയിലായത്. സ്വർണ ശുദ്ധീകരണശാലയിലെ മുൻ ഡ്രൈവർ സതീഷ് സെബാസ്റ്റ്യനാണ് കവർച്ചയുടെ ആസൂത്രകൻ.
മെയ് ഒൻപതിനു രാത്രി പത്തോടെ എറണാകുളത്തെ സ്ഥാപനത്തിൽനിന്നു കാറിൽ കൊണ്ടുവന്ന 21 കിലോ സ്വർണമാണ് എടയാറിലെ ശുദ്ധീകരണശാലയ്ക്ക് മുൻവശത്തുവച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം വാഹനം ആക്രമിച്ച് കൊള്ളയടിച്ചത്. ഏതാണ് ആറ് കോടി രൂപ മൂല്യമുള്ള സ്വര്‍ണമായിരുന്നു കൊള്ളയടിക്കപ്പെട്ടത്.
സ്വർണം കവരുമ്പോൾ കാറിൽ നാലു ജീവനക്കാർ ഉണ്ടായിരുന്നു. ഇവർക്കു നേരേ കുരുമുളക് സ്പ്രേ പ്രയോഗിച്ചശേഷമായിരുന്നു കവർച്ച. ഇതെല്ലാം സിസി ടിവിയിൽ പതിഞ്ഞിരുന്നു. കവർച്ചാ സംഘം കൃത്യത്തിന് മണിക്കൂറുകൾ മുമ്പ് സ്ഥലത്തെത്തി പരിശോധിക്കുന്നതും നിരീക്ഷണ കാമറകളിൽ പതിഞ്ഞിരുന്നു.