സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇന്നുമുതൽ സിനിമാ ചിത്രീകരണത്തിന് അനുമതി. നിർമ്മാതാവും, സംവിധായകനും, പ്രൊഡക്ഷൻ കൺട്രോളറും അടക്കം എല്ലാ വിഭാഗങ്ങളേയും ഉൾപ്പെടുത്തി ഷൂട്ടിങ്ങിൽ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നാണ് പ്രധാന നിർദേശം. ലൊക്കേഷനില്‍ പരമാവധി 50 പേര്‍ക്കാണ് പ്രവേശിക്കാന്‍ അനുമതി. എന്നാൽ നടീ നടന്മാരുടെ സഹായികൾ ഉൾപ്പടെയുള്ള എണ്ണമാണ് ഇത്. ഇൻഡോർ ഷൂട്ടിങ്ങുകൾക്ക് മാത്രമാണ് നിലവിൽ സർക്കാർ അനുമതി നൽകിയിട്ടുള്ളത്.
ലൊക്കേഷനിൽ നിന്നും താമസസ്ഥലത്തു നിന്നും ആരും പുറത്തു പോകാൻ അനുവദിക്കില്ല. 48 മണിക്കൂര്‍ മുമ്പുള്ള ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഷൂട്ടിങ് സൈറ്റിങ് പ്രവേശനം അനുവദിക്കുകയുള്ളൂ. എന്നും രാവിലെ ലൊക്കേഷനിലെ എല്ലാവരുടെയും ശരീര ഊഷ്മാവ് പരിശോധിക്കണം. സന്ദർശകരെ പരമാവധി ഒഴിവാക്കണം. തുടങ്ങി 30 ഇന മാര്‍ഗരേഖകളാണ് സിനിമാ സംഘടനകള്‍ തയ്യാറാക്കിയത്.
ലൊക്കേഷനിൽ അഞ്ചിൽ കൂടുതൽ ആളുകൾ ഒന്നിച്ച് നിൽക്കരുത്. ടോക്കിയും മൊബൈൽ ഫോണും പരമാവധി ഉപയോഗിക്കുക. കേരളത്തിൽ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങൾ, ഒ.ടി.ടി പ്ലാറ്റ്‌ഫോം ഉൾപ്പടെ ഉള്ള എല്ലാ മേഖലയ്ക്കും സൂചിപ്പിച്ച മാർഗ്ഗരേഖ ബാധകമായിരിക്കും. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ, ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള, അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് എന്നിവർ സംയുക്തമായാണ് മാർഗരേഖ പുറപ്പെടുവിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona