റാഞ്ചി: ജാർഖണ്ഡിലെ ദുംക ജില്ലയിൽ ഹിന്ദു പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി. പ്ലസ്ടു വിദ്യാര്‍ഥിനിയായ 19 വയസ്സുകാരിയാണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരേ ആക്രമണമുണ്ടായത്. 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതി ഷാരൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നാളുകളായി പെൺകുട്ടിയുടെ പുറകെ നടന്നു ഭീഷണിപ്പെടുത്തുകയും പ്രണയാഭ്യർത്ഥന നടത്തുകയുമായിരുന്നു. ശല്യം സഹിക്കാതായപ്പോൾ പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിക്കുകയും തന്റെ പിന്നാലെ നടക്കരുതെന്നും താക്കീത് നൽകിയിരുന്നു.
പ്രണയം നിരസിച്ചതിൽ കലിപൂണ്ട ഇയാൾ പന്ത്രണ്ടാം ക്ലാസുകാരിയായ അങ്കിത കുമാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ദുംകയിലെ ഫൂലോ ജനോ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും മെച്ചപ്പെട്ട ചികിത്സയ്‌ക്കായി അവിടെ നിന്നും റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയന്സിലേക്ക് മാറ്റുകയും ചെയ്തു. ഗുരുതര പരിക്കേറ്റതിനാൽ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിന് ശേഷം വൻ പ്രതിഷേധങ്ങൾ നടക്കുകയും നൂറ് കണക്കിന് ആളുകൾ തടിച്ചു കൂടുകയും ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് 144 പ്രഖ്യാപിച്ചു. പെൺകുട്ടിയുടെ കൊലപാതകത്തിന് ഉത്തരവാദിയായ ഷാരൂഖിനെ ഉടനടി പിടികൂടിയെന്ന് ദുംക പോലീസ് സൂപ്രണ്ട് അംബർ ലക്ഡ അറിയിച്ചു. സംസ്ഥാനത്ത് നടന്ന ക്രൂരമായ കൊലപാതകത്തിൽ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളുമെന്ന് ആരോഗ്യ മന്ത്രി ബന്ന ഗുപ്ത അറിയിച്ചു. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ബജ്‌റങ്ദളും ദുംകയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. സമരങ്ങള്‍ ശക്തമായതോടെ ദുംക സബ്ഡിവിഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാലുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നതിനും റാലികള്‍ സംഘടിപ്പിക്കുന്നതിനുമാണ് ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രദേശത്ത് കൂടുതല്‍ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.