കൊച്ചി: വിനായകന്റെ പരാമർശം തെറ്റായിപ്പോയെന്ന് നവ്യാനായർ. മീ ടൂ പരാമര്‍ശം തെറ്റായിപ്പോയി. വിവാദ പരാമര്‍ശങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കി, താനും ക്രൂശിക്കപ്പെട്ടുവെന്നും നടി പറയുന്നു. ഒരു പുരുഷന്‍ പറഞ്ഞതിന് സ്ത്രീയേയാണ് ക്രൂശിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. അന്നത്തെ ദിവസം നടന്ന സംഭവങ്ങള്‍ക്ക് ക്ഷമ ചോദിച്ചാല്‍ പ്രശ്നം തീരുമെങ്കില്‍ താന്‍ അതിന് തയ്യാറാണെന്ന് നവ്യ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്
“അന്നുണ്ടായ മുഴുവന്‍ സംഭവത്തിനും ഞാന്‍ ക്ഷമ ചോദിച്ചാല്‍ പ്രശ്നം തീരുമെങ്കില്‍ എല്ലാവരോടും പൂര്‍ണമനസോടെ ക്ഷമ ചോദിക്കുന്നു. പിന്നെ നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യമെന്താണെന്നറിയോ, അവിടെ നടന്നത് ഒരു പുരുഷന്റെ പരാമര്‍ശമാണെങ്കിലും ഇപ്പോഴും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു സ്ത്രീയാണ്. അവിടെ എത്ര പുരുഷന്മാരുണ്ടായിരുന്നു, നിങ്ങളെല്ലാം ചോദ്യം ചോദിക്കുന്നത് എന്റെയടുത്താണ്.
ഞാന്‍ ഇവിടെ വന്നിരിക്കുന്നത് ഒരുത്തീ എന്ന സിനിമ ഒരുപാട് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം കാണാനാണ്. ഈ സിനിമയാണ് ഞങ്ങളുടെ ടീമിനും പറയാനുള്ള സന്ദേശം. സ്ത്രീകളുടെ ശക്തിയാണ് സിനിമയില്‍ പറയുന്നത്. ഒരു സ്ത്രീ പ്രതികരണ ശേഷിയിലേക്ക് എങ്ങനെ എത്തുന്നുവെന്നാണ് സിനിമയിലൂടെ കാണിക്കുന്നത്. പത്ത് കൊല്ലത്തിന് ശേഷമാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ഇതിന്റെയൊരു സന്തോഷം ആഘോഷിക്കാന്‍ ദയവ് ചെയ്ത് സമ്മതിക്കണം. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് എന്നെ ബുദ്ധിമുട്ടിക്കരുത്”. എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
എന്നാൽ,മീ ടുവുമായി ബന്ധപ്പെട്ട വിനായകന്റെ പരാര്‍ശത്തിന് എന്തുകൊണ്ട് അതേ വേദിയില്‍ ഉണ്ടായിരുന്ന നവ്യ പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, അപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നായിരുന്നു നവ്യ നേരത്തെ നൽകിയ മറുപടി. സംവിധായകന്‍ വികെ പ്രകാശിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു നവ്യയുടെ അന്നത്തെ വിശദീകരണം.
ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെയായിരുന്നു വിനായകന്‍ വിവാദ പരാമര്‍ശം നടത്തിയത്. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ’, എന്നായിരുന്നു വിനായകന്‍ പറഞ്ഞത്. ഒരുത്തിയുടെ സംവിധായകന്‍ വി.കെ. പ്രകാശ്, നവ്യ നായര്‍ എന്നിവരും വിനായകനോടൊപ്പം വേദിയിലുണ്ടായിരുന്നു.
അതേസമയം വിനായകന്റെ ഈ പ്രതികരണം വന്‍ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചിരിന്നു. സംഭവത്തിനെതിരെ സിനിമ-സാംസകാരിക മേഖലയിൽ നിന്നും സമൂഹത്തിന്റെ മറ്റു മേഖലകളിൽ നിന്നും നിരവധി പ്രതികരണങ്ങൾ ഉയർന്നു വന്നു, ഇതിനെ തുടർന്ന് ഇന്നലെ വിനായകനെതിരെ ഒബിസി മോർച്ചയാണ് ദേശീയ വനിതാ കമ്മിഷനിൽ നടനെതിരെ പരാതിപ്പെടുകയും ചെയ്തിരുന്നു.