ഗാന്ധിനഗർ: പാൽ കയറ്റുമതിയിൽ ഒന്നാമതാകാനാണ് ഇനി ഇന്ത്യ ലക്ഷ്യമിടേണ്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യൻ ഡയറി അസോസിയേഷന്റെ 49-ാമത് ക്ഷീര വ്യവസായ സമ്മേളനത്തിന്റെ ഭാഗമായി ഗാന്ധിനഗറിൽ സംഘടിപ്പിച്ച ഇന്ത്യൻ ഡയറി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദശാബ്ദത്തിൽ ഇന്ത്യയുടെ ഡയറി മേഖല 6.6 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷത്തോളം ഡയറി കോ-ഓപ്പറേറ്റീവുകൾ ഗ്രാമങ്ങളിൽ സ്ഥാപിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഡയറി മേഖലയിലെ വളർച്ച 13.80 ശതമാനമായി ഉയർത്താൻ നമുക്ക് കഴിയുമെന്നും ഇതോടെ ആഗോള പാലുത്പാദനത്തിൽ ഇന്ത്യയുടെ പങ്ക് 33 ശതമാനമായി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന്റെ ഫലമായി നിലവിലെ ഡയറി കയറ്റുമതിയിൽ നിന്നും അഞ്ച് മടങ്ങെങ്കിലും വർദ്ധനവ് രേഖപ്പെടുത്താൻ കഴിയും. ലോകത്തിൽ ഏറ്റവും അധികം പാൽ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറണം. ഇവിടെ രണ്ടാം ക്ഷീരവിപ്ലവമാണ് സാധ്യമാകേണ്ടത്. അത് യാഥാർത്ഥ്യമാകുന്നതിന് നാമൊന്നിച്ച് പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.