ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. മോദിയുടെ ഓട്ടോഗ്രാഫ് വേണമെന്നും ബൈഡൻ പറഞ്ഞു. മോദിയുടെ ജനസമ്മതിക്ക് സമാനതകളില്ല .എല്ലാ കാര്യങ്ങളിലും വ്യത്യസ്തത കൊണ്ടുവരാൻ മോദിക്ക് കഴിഞ്ഞു. മോദിയെ കാണാൻ പ്രധാന പൗരന്മാരടക്കം തിരക്ക് കൂട്ടുന്നു. അമേരിക്കയിലെ പരിപാടിയിൽ പങ്കെടുക്കാൻ പ്രധാന വ്യക്തികളടക്കം തനിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു. ജി 7 ഉച്ചകോടിക്കിടെയാണ് ബൈഡൻ സംസാരിച്ചത്. ജോ ബൈഡനേയും, ഋശി സുനകിനെയും മോദി ആശ്ലേഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.
യുക്രെയിന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയില്‍ റഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെലുണ്ടാകുമെന്ന ഉറപ്പ് മോദി നല്‍കി. പ്രകോപനമില്ലാതെയാണ് റഷ്യ യുക്രെയനില്‍ അധിനിവേശം നടത്തിയതെന്ന് ജി 7 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അപലപിച്ചു. റഷ്യയുടെ നടപടി നിയമവിരുദ്ധവും നീതികരിക്കാനാവാത്തതാണെന്നും രാജ്യങ്ങള്‍ കുറ്റപ്പെടുത്തി. റഷ്യ യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് സെലന്‍സ്കി ഫോണിലൂടെ പിന്തുണ തേടിയിരുന്നു. പിന്നാലെയാണ് നേരിട്ടുള്ള ചര്‍ച്ച നടന്നത്. റഷ്യയെ വിമര്‍ശിക്കാതെ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് നേരത്തെ വിമര്‍ശന വിധേയമായിരുന്നു. അതേ സമയം കാലാവസ്ഥ വ്യതിയാനം. ഭക്ഷ്യസുരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തും. യുഎസ് പ്രസിഡന്‍റിന്‍റെ ക്ഷണം സ്വീകരിച്ച് അടുത്തമാസം മോദി അമേരിക്ക സന്ദര്‍ശിക്കുന്നുമുണ്ട്.