കൊച്ചി: സിനിമ ഷൂട്ടിങ് ലൊക്കേഷനിൽ ഇന്റേണൽ കമ്മറ്റി അത്യാവശ്യമാണെന്നും അതിനായി, ഡബ്ല്യു.സി.സി സമ്മർദ്ദം ചെലുത്തുന്നത് സ്ത്രീകൾ ഉൾപ്പടെയുള്ള എല്ലാവർക്കും വേണ്ടിയാണെന്നും നടി റിമ കല്ലിങ്കൽ (Rima kallinkal). ഏതെങ്കിലും രീതിയിലുള്ള തൊഴിൽ തർക്കങ്ങൾ ഉള്ള സാഹചര്യങ്ങളിൽ വളരെയധികം, ഉപകാരപ്പെടുന്ന ഒരു പദ്ധതിയായിരിക്കും ഇതെന്നും റിമ വ്യക്തമാക്കി. റീജിയണൽ ഐ.എഫ്.എഫ്.കെയിൽ, ഇതുസംബന്ധിച്ച ചർച്ചകൾക്ക് വഴിവെച്ചുകൊണ്ടായിരുന്നു റിമ കല്ലിങ്കലിൽ പ്രതികരിച്ചത്.
മലയാള സിനിമയിൽ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ വേദിയില്ലെന്നും താരം പറയുന്നു. ‘തൊഴിലിടത്തെ ലൈംഗീകാതിക്രമം എന്താണെന്ന് എല്ലാവർക്കും കൃത്യമായ ബോധ്യം ഉണ്ടാക്കിയെടുക്കണം. ഷൂട്ടിങ്ങിന്റെ സമയത്തോ അല്ലാതെയോ, സ്ത്രീകൾക്ക് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ അത് പരിഹരിക്കാൻ ഒരു സെൽ അല്ലെങ്കിൽ, കമ്മിറ്റി അത്യാവശ്യമാണ്. എല്ലാ സിനിമയുടെയും പാക്കയ്പ്പ് ഫോട്ടോകൾ എടുത്ത് നോക്കിയാൽ അറിയാം, അതിൽ 99 ശതമാനവും പുരുഷന്മാർ ആണ്. ആകെ, 2,3 സ്ത്രീകൾ മാത്രമേ ഉണ്ടാവുകയുള്ളു. ഈ വേർതിരിവും മാറണം’, റിമ കൂട്ടിച്ചേർത്തു.
പരാതി പറയാൻ ഒരിടം ഇത്രയും കാലം മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല എന്നത് അവിശ്വസനീയമാണെന്നും റിമ ചൂണ്ടിക്കാട്ടുന്നു. ‘ഇന്റേണല്‍ കമ്മിറ്റി എന്ന ആശയം ചര്‍ച്ച ചെയ്ത് തുടങ്ങുന്ന സമയത്ത് വൈറസ് എന്ന സിനിമയില്‍ ഞങ്ങള്‍ ഒരു ഐ.സി രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തതാണ്. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണിത്. മൂന്നേ മൂന്ന് ആളുകളെ കൃത്യമായി കണ്ടെത്തണം. അതിലൊരാള്‍ ആക്ടിവിസ്റ്റായിരിക്കണം, സ്ത്രീയായിരിക്കണം, നിയമവശങ്ങള്‍ നന്നായി അറിയുന്നയാളായിരിക്കണം, മുതിര്‍ന്ന ഒരാളായിരിക്കണം’, റിമ കല്ലിങ്കൽ പറഞ്ഞു.