തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ സിപിഎമ്മിന്റെ കോടികളുടെ തട്ടിപ്പിനുപിന്നാലെ നിരവധി ബാങ്ക് തട്ടിപ്പുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. തൃശ്ശൂരിൽ വീണ്ടും സഹകരണ ബാങ്ക് കൊളള നടന്നതായി സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. തൃശൂർ മൂസ്‌പെറ്റ് സഹകരണ ബാങ്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. 13 കോടിയുടെ നഷ്ടത്തിലേക്ക് ബാങ്ക് കൂപ്പുകുത്തിയതായി സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു
പ്രവർത്തന പരിധിക്ക് പുറത്ത് വായ്പ നൽകിയെന്നും ഭരണ സമിതി അംഗങ്ങളും ബന്ധുക്കളും വായ്പ തരപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂമിവില ഉയർത്തിക്കാട്ടി വായ്പ സ്വന്തമാക്കി. എന്നാൽ മൂസ്‌പെറ്റ് ബാങ്കിൽ ക്രമക്കേട് അന്വേഷിച്ച സിപിഐഎം അന്വേഷണ സംഘം റിപ്പോർട്ട് പൂഴ്ത്തി. സിപിഐഎം നേതാക്കളായ പി കെ ബിജുവും പി കെ ഷാജൻ എന്നിവരുടെ റിപ്പോർട്ടിൽ നടപടിയെടുത്തില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കരുവന്നൂർ സഹകരണ ബാങ്കിലെ 100 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ പ്രതികൾ പിടിയിലായി. നാല് പ്രതികളാണ് പോലീസിന്റെ കസ്റ്റഡിയിലായത്. ബാങ്ക് സെക്രട്ടറി ടി.ആർ സുനിൽ കുമാർ, മാനേജർ ബിജു കരിം, ചീഫ് അക്കൗണ്ടന്റ് സി.കെ.സിജിൽ, മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ് എന്നിവരാണ് പിടിയിലായത്. തൃശ്ശൂരിലെ ഫ്‌ലാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഓഡിറ്റ് റിപ്പോർട്ട് പരസ്യമായതുമുതൽ ഇവർ ഒളിവിലായിരുന്നു.പോലീസ് കേസെടുത്ത ജീവനക്കാരെല്ലാം പ്രദേശത്തെ വിവിധ മേഖലകളിലെ സി.പി.എം ലോക്കൽ കമ്മിറ്റിയിൽ സുപ്രധാന സംഘടനാ ചുമതല വഹിക്കുന്നവരാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ബിജു പൊറത്തിശ്ശേരിയിലേയും സുനിൽ കരുവന്നൂർ ലോക്കറ്റ് കമ്മിറ്റിയിലേയും സജീവ അംഗങ്ങളാണ്. സിജിൽ പാർട്ടി അംഗമാണ്. ഇനി രണ്ട് പേരെ കൂടിയാണ് പിടികൂടാനുള്ളത്.
എന്നാൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുൻമന്ത്രി ഉൾപ്പടെ രണ്ട് നേതാക്കൾക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.എസി മൊയ്തീനും ബേബി ജോണിനും ജാഗ്രതക്കുറവ് ഉണ്ടായെന്നും,സംസ്ഥാന നേതൃത്വത്തെ വിഷയം ബോദ്ധ്യപ്പെടുത്തുന്നതിൽ ഇരുവർക്കും വീഴ്ച പറ്റിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ ജില്ലാ ഘടകം നേരത്തെ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും സംഭവം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിൽ എസി മൊയ്തീനും ബേബി ജോണിനും വീഴ്ചയുണ്ടായെന്നാണ നേതൃത്വത്തിന്റെ വിലയിരുത്തൽ.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona