കോഴിക്കോട്: താമരശ്ശേരി ചുങ്കത്ത് ഫോറസ്റ്റ് ഓഫീസിനടുത്ത് വ്യാപാര സ്ഥാപനത്തിൽ കാട്ടുപന്നിയുടെ ആക്രമണം. നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ ടെക്നോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൻ്റെ ചില്ലുകൾ തകർത്ത് കാട്ടുപന്നി അകത്ത് കയറുകയായിരുന്നു. തുടർന്ന് കടയിൽ സാധനം വാങ്ങാനെത്തിയ കോളേജ് അദ്ധ്യാപകനായ ഈങ്ങാപ്പുഴ പാലയ്ക്കാമറ്റത്തിൽ ലിജോ ജോസഫിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
അദ്ധ്യാപകന്റെ കാലിനും കൈയിനും പരിക്കേറ്റു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറത്തിറങ്ങിയ പന്നി കയ്യേലിക്കുന്ന് പള്ളിക്ക് പിന്നിൽ താമസിക്കുന്ന ജുബൈരിയ, മകൾ ഫാത്തിമ നജ എന്നിവരെയും ആക്രമിച്ചു.
വീടിൻ്റെ മുറ്റത്ത് നിന്നാണ് കുത്തേറ്റത്. കടയിലെ ഗ്ലാസ് ഉൾപ്പെടെയുള്ള സാധനങ്ങൾ പന്നി തകർത്തു. കൃഷി നശിപ്പിക്കാനെത്തുന്ന പന്നികൾ പകൽ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്നത് ഭീഷണിയാകുന്നുണ്ട്.