Thursday, May 2, 2024
spot_img

ഗസലിലൂടെ മായാജാലം തീർത്ത ഗായകന് വിട; പങ്കജ് ഉധാസിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; സംസ്കാരം ഓദ്യോഗിക ബഹുമതികളോടെ!

ദില്ലി: അന്തരിച്ച പ്രശസ്ത ഗസൽ കലാകാരൻ പങ്കജ് ഉധാസിന്റെ സംസ്കാരം ഇന്ന്. മുംബൈയിലെ വസതിയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ അഞ്ച് വരെയായിരിക്കും ചടങ്ങുകൾ നടക്കുക. ഓദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകൾ നടക്കുന്നത്.

മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഉധാസ് ലോകത്തോട് വിട പറഞ്ഞത്. ഇതിഹാസ ഗായകന്റെ വിയോഗത്തിൽ സാമൂഹ്യ, രാഷ്‌ട്രീയ, സിനിമാ മേഖലകളിലെ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉധാസിന് അനുശോചനം രേഖപ്പെടുത്തിയിരുന്നു.

1951മെയ് 17-ന് ഗുജറാത്തിലെ ജെറ്റ്പൂരി കേശുഭായ് ഉധാസിന്റെയും ജിതുബെൻ ഉധാസിന്റെയും മകനായി പങ്കജ് ഉധാസ് ജനിച്ചു. മുംബൈയിൽ പ്രശസ്ത അദ്ധ്യാപകനായിരുന്ന നവരംഗ് നാഗ്പുർക്കറുടെ ശിഷ്യണത്തിലാണ് ഉധാസ് തന്റെ സംഗീത യാത്ര ആരംഭിച്ചത്. ‌സംഗീത ലോകത്തെ സംഭാവനകളെ കൂടാതെ സാമൂഹ്യ രംഗത്തും ഉധാസിന്റെ പ്രവർത്തനങ്ങൾ വേറിട്ടതായിരുന്നു.

ക്യാൻസർ ബോധവൽക്കരണത്തിനും അതിനായുള്ള ഫണ്ട് സമാഹരിക്കുന്നതിനും ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾക്ക് വേണ്ടി ജീവിതത്തിലെ നല്ലൊരുഭാഗവും മാറ്റിവച്ചു. മികച്ച സാമൂഹിക പ്രവർത്തകനായിരുന്നു പങ്കജ് ഉധാസ്. 1986-ൽ പുറത്തിറങ്ങിയ ‘നാം’ എന്ന ചിത്രത്തിലെ ‘ചിത്തി ആയേ ഹേ’ എന്ന ഗാനത്തിലൂടെ ഉധാസ് പ്രശസ്തി നേടി. സംഗീത ലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2006-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

Related Articles

Latest Articles