തിരുവല്ല : മണിമലയാറിന് കുറുകെയുള്ള വള്ളംകുളം പാലത്തിൽ നിന്നും അമ്പതുകാരി ആറ്റിലേക്ക് ചാടി. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം. റോഡരികിലൂടെ നടന്നു വന്ന സ്ത്രീ പാലത്തിന്റെ മധ്യഭാഗത്തു നിന്നും ആറ്റിൽ ചാടുകയായിരുന്നു. ഇടിഞ്ഞില്ലം കാഞ്ഞിരത്തുംമൂട്ടിൽ വീട്ടിൽ പ്രേമയാണ് ആറിലേക്ക് ചാടിയത്.
സംഭവം കണ്ട കാൽ നടയാത്രക്കാരായ രണ്ടു പേർ ആദ്യം രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. എന്നാൽ, ഇവരെ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് ഇവർ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചു. അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി.
ആദ്യം രക്ഷാപ്രവർത്തനവുമായി സഹകരിക്കാതിരുന്ന സ്ത്രീയെ അഗ്നിരക്ഷാസേനാ സംഘം സാഹസികമായാണ് പിടികൂടിയത്. തുടർന്ന്, ഇവരെ അഗ്നിരക്ഷാ സേനയുടെ റബർ ഡിങ്കിയിൽ കരയിൽ എത്തിച്ചു. ഇവരെ പിന്നീട് പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് ആംബുലൻസിൽ ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.
കാലവർഷം കനത്തതോടെ മണിമലയാറ്റിൽ ഉയർന്ന ജലനിരപ്പും കുത്തൊഴുക്കുമാണ്. നദിയിൽ മുങ്ങിത്താഴ്ന്ന് ഒഴുകി നീങ്ങിയ പ്രേമയെ മനയ്ക്കച്ചിറയ്ക്ക് സമീപത്ത് നിന്നുമാണ് രക്ഷപെടുത്തിയത്.
ഇവരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.