Thursday, April 25, 2024
spot_img

വിനായക ചതുർത്ഥിയും… പഴവങ്ങാടി ഗണപതി ക്ഷേത്രവും…

വിനായക ചതുർത്ഥിയും… പഴവങ്ങാടി ഗണപതി ക്ഷേത്രവും…| GANESH TEMPLE

ഇന്ന് വിനായക ചതുർത്ഥി. പരിശ്രമങ്ങൾ ഫലം കാണാതെ ലക്ഷ്യത്തിലേയ്ക്കുള്ള വഴി മുടങ്ങുമ്പോൾ ഭക്തർ വിശ്വാസത്തോടെ വിളിയ്ക്കുന്നത് ഗണേശ ഭാഗവാനെയാണ്. അതെ, വിഘ്നങ്ങൾ നീക്കി ആഗ്രഹങ്ങൾ യാതാർത്ഥ്യമാക്കാൻ ഗണേശനല്ലാതെ മറ്റാർക്കാണ് സാധിക്കുക? ഹിന്ദു വിശ്വാസമനുസരിച്ച് ഏതൊരു പ്രധാന കാര്യവും ആരംഭിക്കുമ്പോൾ അത് വിജയകരമായി പൂർത്തിയാക്കാൻ ഗണേശനെ സ്തുതിയ്ക്കും. ‘ഗണപതിയ്ക്ക് കൊടുക്കുക’ എന്ന ചൊല്ല് തന്നെ അങ്ങനെ രൂപം കൊണ്ടതാണ്. ഇത്തരത്തിൽ ആരംഭിയ്ക്കുന്ന ഏതൊരു കാര്യവും തടസങ്ങളില്ലാതെ പൂർത്തിയാക്കാൻ സാധിക്കും എന്നാണ് വിശ്വാസം.

കേരളത്തിലെ പ്രസിദ്ധമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നായ പഴവങ്ങാടി ഗണപതി ക്ഷേത്രം , തലസ്ഥാനനഗരിയായ തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയുന്ന ക്ഷേത്രമാണ് . ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് അല്പം വടക്കോട്ടു മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . വലതുകാൽ മടക്കി വെച്ച് , വലത്തോട്ട് തുമ്പികൈ നീട്ടി പീഠത്തിലിരിക്കുന്ന ഗണപതി ഭഗവാന്റെ ബാല ഗണപതി സങ്കല്പമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ . ചതുർബാഹുവായ ഗണപതി രൂപത്തിൽ ,പിന്നിലുള്ള വലതുകൈയിലെ മഴുവും , ഇടതു കയ്യിൽ കയറും , മുന്നിലുള്ള ഇടതുകൈയിൽ മോദകവുമാണ് ഉള്ളത് . മുന്നിലെ വലത് കൈ അഭയമുദ്രാങ്കിതമാണ് . ഉപദേവതകളായി അയ്യപ്പൻ , ദുർഗ്ഗാദേവി , നാഗങ്ങൾ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു .

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന്റെ ഐതിഹ്യം തിരുവിതാംകൂർ സൈന്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു . തിരുവനന്തപുരം രൂപം കൊള്ളുന്നതിന് മുൻപ് തിരുവിതാംകൂർ ദേശത്തിന്റെ തലസ്ഥാനം പദ്മനാഭപുരം ആയിരുന്നു . അവിടെ വെച്ചാണ് തിരുവിതാംകൂർ കരസേന രൂപം കൊണ്ടത് . ഒരിക്കൽ കരസേനയിൽ അംഗമായിരുന്ന ഒരു സൈനികൻ കുളിച്ചു കൊണ്ടിരുന്ന കുളത്തിൽ നിന്ന് ഒരു ഗണപതി വിഗ്രഹം ലഭിക്കുകയും , അദ്ദേഹവും മറ്റ് സൈനികരും ചേർന്ന് വിഗ്രഹത്തെ ആരാധിക്കുവാനും തുടങ്ങി . പിന്നീടാണ് അവർ ആരാധിക്കുന്ന ഗണപതി ഭഗവാന് ഒരു ക്ഷേത്രം പണിയണം എന്ന തോന്നലുണ്ടായതും , പഴവങ്ങാടിയിൽ അവർ ആരാധിച്ചു പോന്നിരുന്ന വിഗ്രഹം പ്രതിഷ്ഠിച്ചു കൊണ്ട് ക്ഷേത്രം പണിയുകയും ചെയ്തത് . ഇന്നും ക്ഷേത്രത്തിന്റെ മേൽനോട്ടം നിർവഹിക്കുന്നത് ഇന്ത്യൻ കരസേനയുടെ ഭാഗമായ മദ്രാസ് റെജിമെൻറ് ആണ് .

പഴവങ്ങാടി ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയുടെ മുഖമുദ്രയായിട്ടാണ് . ദിനവും നിരവധി ഭക്തരാണ് , സകല വിഘ്‌നങ്ങളും നീക്കം ചെയ്യുന്ന ഗണപതി ഭഗവാന് നാളികേരം ഉടക്കാൻ എത്തുന്നത് . അത്രയധികം വലിപ്പമില്ലാത്ത ക്ഷേത്രമാണ് പഴവങ്ങാടി ഗണപതി ക്ഷേത്രം . ദൂരെ നിന്ന് നോക്കിയാൽ പോലും ഗണപതി ഭഗവാന്റെ മനോഹരരൂപം ദർശിക്കാൻ സാധ്യമാണ് . 2019 ൽ പൂർണ്ണമായും കേരളത്തിലെ ക്ഷേത്രങ്ങളുടെ മാതൃകയിൽ പുനർനിർമ്മിച്ച ക്ഷേത്രത്തിന്റെ വിവിധ സ്ഥലങ്ങളിലായി മുപ്പത്തിരണ്ടിൽ പരം ഗണപതി രൂപങ്ങൾ കൊത്തി വെച്ചിട്ടുണ്ട് .മറ്റെല്ലാ ഗണപതി ക്ഷേത്രങ്ങളെയും പോലെ വിനായക ചതുർത്ഥിയാണ് ഇവിടെയും കെങ്കേമമായി കൊണ്ടാടപ്പെടുന്ന മഹോത്സവം .

ഒന്നും രണ്ടും ലോകമഹായുദ്ധത്തിന് സാക്ഷിയാണ് പഴവങ്ങാടി ഗണപതിക്ഷേത്രം. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെകാലത്ത് നടന്ന ഒന്നാംലോക മഹായുദ്ധത്തിൽ പങ്കെടുക്കാൻപോയ തിരുവിതാംകൂർ പട്ടാളക്കാർ ഇവിടെ തേങ്ങയടിച്ചും നേർച്ചകൾ കൊടുത്തുമാണ് യാത്രയായത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ആദ്യംപോയ ഒന്നാംപട്ടാളത്തിനും രണ്ടാംപട്ടാളത്തിനും അനന്തപുരിയിൽ കോർപ്പറേഷൻ മേയർ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ ഗംഭീര യാത്രയയപ്പ് നൽകി. അവരെല്ലാം പഴവങ്ങാടി ഗണപതിക്ക് തേങ്ങയടിച്ചശേഷമാണ് പുറപ്പെട്ടത്. യുദ്ധത്തിനു ശേഷം തിരിച്ചെത്തിയ പട്ടാളക്കാരും ഈ ക്ഷേത്രത്തിൽ തേങ്ങയടിച്ചശേഷമാണ് വീട്ടിലേക്ക് പോയത്, അതേപോലെ തലസ്ഥാനത്തുനടന്ന വിക്ടറി റാലിയിൽ പങ്കെടുക്കാനെത്തിയവരെല്ലാം ഈ ക്ഷേത്ര സന്ദർശനവും നടത്തിയിരുന്നു. ഇന്നും തിരുവാതിര കമ്മിറ്റിതന്നെയാണ് ക്ഷേത്രഭരണം നടത്തുന്നത്.

Related Articles

Latest Articles