കോട്ടയം: കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ നിന്ന് ഏഴ് തവണയോടെ നിയമസഭയില്‍ ജയിച്ച് കയറിയ ജനപക്ഷം നേതാവ് പിസി ജോര്‍ജിന് കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ വലിയ പരാജയമാണ് നേരിട്ടത്.തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അടക്കം ശ്രദ്ധ നേടുന്ന വിഷയങ്ങളില്‍ അദ്ദേഹം തുറന്ന് അഭിപ്രായം പറയാറുണ്ട്. അടുത്തിടെ ഉയര്‍ന്നുവന്ന ഈശോ സിനിമ വിവാദവും ഇ ബുള്‍ ജെറ്റ് വിഷയത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന വിവിധ വിഷയങ്ങളിലും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ചില വെളിപ്പെടുത്തലുകളുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയോട് താന്‍ തെറ്റ് ചെയ്‌തെന്നാണ് അദ്ദേഹം ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. പിസി ജോര്‍ജിന്റെ വാക്കുകളിലേക്ക്…
രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് അടക്കമുള്ള കാര്യങ്ങള്‍ തുറന്നുപറഞ്ഞാണ് അഭിമുഖം ആരംഭിക്കുന്നത്. ഞാന്‍ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് വാരനിരുന്ന ആളല്ലെന്ന് പിസി ജോര്‍ജ് പറയുന്നു. ഞാന്‍ ഒരു മാന്യമായി ജീവിക്കുന്ന കുടുംബത്തില്‍ ജനിച്ചതാണ്. കോളേജിലൊക്കെ പഠിക്കുമ്പോള്‍ പന്ത് കളി മാത്രമാണ് താല്‍പര്യമുള്ളൂ, ബാസ്‌ക്കറ്റ് ബോള്‍, ഫുഡ്‌ബോള്‍, ബാഡ്മിന്റന്‍ എന്നീ ടീമുകളിലുണ്ടായിരുന്നു. ഏറ്റവും കാണാനിഷ്ടം വോളിബോളാണ്, എന്നാല്‍ കളിക്കാന്‍ അത്ര എക്‌സപേര്‍ട്ട് ആയിരുന്നില്ല.
തേവര കോളേജില്‍ പഠിച്ചപ്പോഴും സ്‌പോര്‍ട്‌സുമായി ഭയങ്കര താല്‍പര്യമായിരുന്നു. അന്നൊക്കെ എവിടെ മത്സരമുണ്ടെങ്കിലും പോകുമായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നു അന്ന്. കെഎം ജോര്‍ജായിരുന്നു കേരള കോണ്‍ഗ്രസിന് ജന്മം കൊടുത്തത്. ജോര്‍ജ് സാര്‍ എന്റെ വീടുള്ള പൂഞ്ഞാറില്‍ ആയിരുന്നു എംഎല്‍എ ആയത്. സ്ഥാനാര്‍ത്ഥിയായപ്പോള്‍ എന്റെ വീടിന്റെ തൊട്ടടുത്ത വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അന്ന് അദ്ദേഹത്തിന്റെ സ്റ്റാഫായി നിയോഗിച്ചവരോടൊപ്പം ഞാനും പോകും.
അങ്ങനെ ജോര്‍ജ് സാറിനെ കണ്ട് ഒരു ആരാധന മൂത്തപ്പോള്‍ സത്യത്തില്‍ ഞാനൊരു കേരള കോണ്‍ഗ്രസായി. എറണാകുളത്ത് ചെന്നപ്പോള്‍ കേരള കോണ്‍ഗ്രസ് ഇല്ല, കേരള കോണ്‍ഗ്രസിന് എതിരാണ് എല്ലാവരും. എന്നാല്‍ ഇത് ഉണ്ടാക്കാമെന്ന് കരുതി. അങ്ങനെ കെഎസി രൂപപ്പെടുത്തി. രണ്ടാം വര്‍ഷം തന്നെ യൂണിയന്‍ ഞങ്ങള്‍ പിടിച്ചു. എറണാകുളം ടൗണില്‍ ഞാന്‍ കേരള കോണ്‍ഗ്രസെന്നും, കെഎസി എന്നും എഴിതാത്ത ഭിത്തികളില്ലെന്ന് പിസി പറയുന്നു.
കെഎം മാണിയെ കുറിച്ചും പിസി മനസുതുറന്നു, മാണിയെ പറ്റി എനിക്ക് വലിയ അഭിപ്രായമുണ്ടായിരുന്നില്ല. മാണി സാര്‍ വീട്ടിലൊക്കെ വരും, എന്നാല്‍ അങ്ങേര് ഒരു മോഷ്ടാവ് ആണെന്ന തെറ്റിദ്ധാരണ ഉണ്ടായിരുന്നു, അദ്ദേഹം മരിച്ചത് കൊണ്ട് ഒന്നും പറയുന്നില്ല, പുള്ളി ഇങ്ങനെ കാശുണ്ടാക്കുന്നത് സംബന്ധിച്ച് ഒരു പരാതി എന്റെ മനസിലുണ്ട്. ജോര്‍ജ് സാറിനെ തകര്‍ത്തേച്ച് പുള്ളി മന്ത്രിയാവുന്ന കളി അതിനോടൊക്കെ എനിക്ക് അഭിപ്രായമില്ലായിരുന്നു. പുള്ളി പിന്നീട് ഒരു അഴിമതിക്കാരനായി എന്നാണ് എന്റെ അഭിപ്രായം, അത് ഞാന് പരസ്യമായി പറഞ്ഞിട്ടുമുണ്ട്.
അങ്ങനെ നില്‍ക്കുമ്പോഴാണ് ജോസഫും മാണിയും തമ്മില്‍ പിരിഞ്ഞു. എനിക്ക് പിജെ ജോസഫുമായി അടുത്ത ബന്ധമുണ്ട്. അങ്ങനെ വന്നപ്പോള്‍ പിന്നെ ഞാന്‍ സ്വഭാവികമായും ജോസഫ് പക്ഷത്ത് നിന്നു. മൂന്നോ നാലോ മാസം കഴിഞ്ഞപ്പോള്‍ തിരഞ്ഞെടുപ്പ് വന്നു. അന്ന് ജോസഫിന്റെ മുന്നണിയില്‍ കരുണാകരന്‍, ലീഗ് എന്നിവരല്ലാതെ മറ്റാരും ഇല്ല, ഒരു ശുഷ്‌കമായ മുന്നണി, എല്‍ഡിഎഫ് അന്ന് പറയുന്ന അന്നത്തെ മുന്നണി ഇപ്പോഴത്തെ ഇടതുപക്ഷവും ആന്റണി് കോണ്‍ഗ്രസും മാണി കോണ്‍ഗ്രസും. ശക്തമായ മുന്നണി.
ഒരു ദിവസം രാത്ര രണ്ട് മണിക്ക് വന്ന് ജോസഫ് പറഞ്ഞു, എന്നോട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍. അപ്പോഴും ഞാന്‍ മടിച്ചു, എന്റെ അച്ചായനൊക്കെ ഞാന്‍ നില്‍ക്കേണ്ട എന്ന അഭിപ്രായമായിരുന്നു. നമ്മക്ക് ഇത് പറ്റിയതല്ല എന്ന ചിന്തയായിരുന്നു. ജോസഫ് വളരെ വേദനയോടെ ആരും ഇല്ലെങ്കില്‍ എന്ത് ചെയ്യുമെന്ന് സ്ഥാനാര്‍ത്ഥിയായെ പറ്റൂ എന്ന് പറയുമ്പോള്‍, അവസാനം ഞാന്‍ വാക്കുപറഞ്ഞു. അങ്ങനെയാണ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറിച്ചും പിസി ജോര്‍ജ് മനസുതുറന്നു. ഉമ്മന്‍ചാണ്ടിയെ ഭയങ്കരമായിട്ട് പ്രൊട്ടക്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തോട് ഞാന്‍ ഒരു തെറ്റ് ചെയ്തിട്ടുണ്ട്. പുള്ളി മുഖ്യമന്ത്രിയായിരിക്കുന്ന സമയം, കെഎം മാണിയുമായി ഞാന്‍ ഒരു ബന്ധവുമില്ല, എന്നാല്‍ പാര്‍ട്ടി ഒന്നാണ്. ജോസഫും കെഎം മാണിയും ഉള്‍പ്പെട്ട നേതൃത്വം, കെ എം മാണി ചെയര്‍മാന്‍, ജോസഫ് വര്‍ക്കിംഗ് ചെയര്‍മാന്‍. അങ്ങനെയാണ് പാര്‍ട്ടി മുന്നോട്ടു പോകുന്നത്.
ഒരു ദിവസം രാത്രി കെഎം മാണി എന്നെ വിളിച്ചു. അത്യാവശ്യമായി ഒന്ന് കാണണം, അന്ന് മാണി സാര്‍ പറഞ്ഞു, ജോര്‍ജേ, ജോര്‍ജ് സഹായിത്താല്‍ ഞാന്‍ മുഖ്യമന്ത്രിയാകും. സഹായിക്കുമോ എന്ന് ചോദിച്ചു. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയല്ലേ, പിന്നെ നിങ്ങളെന്തിനാ ആ പണിക്ക് പോകുന്നേ എന്ന് ഞാന്‍ ചോദിച്ചു, മീനച്ചില്‍ താലൂക്കില്‍ നിന്ന് ഒരു ക്രിസ്ത്യാനി മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചാല്‍ ജോര്‍ജ് സഹായിക്കുമോ എന്ന് ചോദിച്ചു.
അന്ന് ഞാന്‍ അദ്ദേഹത്തോട് ജോസഫിനോട് സംസാരിക്കാന്‍ പറഞ്ഞു, ഉമ്മന്‍ചാണ്ടിയെ മാറ്റാന്‍ എനിക്ക് മനസ് അനുഭാവമല്ല, പിറ്റേ ദിവസം വീണ്ടും മാണി സാര്‍ വിളിച്ചു, ജോര്‍ജ് ഇക്കാര്യമൊന്ന് പിജെ ജോസഫിനോട് പറഞ്ഞു, മാണി സാറിന് ഇങ്ങനെയൊരു ആഗ്ഹമുണ്ടെന്നും ഒന്ന് ആലോചിക്കണമെന്നും ഞാന്‍ ജോസഫിനോട് പറഞ്ഞു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പിജെ ജോസഫ് എന്നെ വിളിച്ച് പറഞ്ഞു, മാണി സാറിന്റെ വീട്ടില്‍ പോയപ്പോള്‍ ഒന്നും പറഞ്ഞില്ലെന്ന്.
അതിന് ശേഷം ഞാന്‍ മാണി സാറിനെ വിളിച്ചു, ജോസഫ് ഇവിടെ വന്ന് ഇരുന്നേച്ചും പോയി, ഞാന്‍ പുള്ളിയോട് ഒന്നും പറഞ്ഞില്ലെന്ന് മാണി സാര്‍ പറഞ്ഞു., ഇത് നിങ്ങളുടെ ഈഗോയാണെന്ന് തിരിച്ച് പറഞ്ഞു. ഇത് കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് ക്യാബിനെറ്റ്, അന്ന് യോഗത്തിന് ആദ്യം വന്നത് കെഎം മാണിയായിരുന്നു. അന്ന് പി ജെ ജോസഫിനോട് ഇക്കര്യം ചോദിച്ചപ്പോള്‍ എന്നോട് ഒന്നും പറഞ്ഞില്ലെ, എന്തായാലും എനിക്ക് സമ്മതമാണെന്ന് ജോസഫ് പറഞ്ഞു.
അങ്ങനെ ഇങ്ങേരെ മുഖ്യമന്ത്രിയാക്കാന്‍ ഇറങ്ങി, ഇന്ന് കേരളത്തിലെ സിപിഎമ്മിന്റെയും സിപിഐയുടെയും ഏറ്റവും പ്രഗത്ഭരായ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരായിട്ട്, ചര്‍ച്ച ചെയ്ത് തീകുമാനമെടുത്ത്, ലോ അക്കാദമി പ്രിന്‍സിപ്പല്‍ നാരായണന്‍ നായരുടെ അനിയന്‍ അന്ന് എംഎല്‍എയായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് കെഎം മാണിയും സിപിഎമ്മിന്റെ ഏറ്റവും വലിയ നേതാക്കളുമായും ചര്‍ച്ചയും വച്ചു. അന്ന് തീരുമാനമെടുത്ത് പോന്നു.
എന്നാല്‍ മകന്‍ ജോസ് കെ മാണിയുടെയും ഭാര്യയുടെയും നിര്‍ബന്ധത്തെ തുടര്‍ന്നാണ് ആ തീരുമാനം വേണ്ടെന്ന് വച്ചതെന്ന് പിസി ജോര്‍ജ് പറയുന്നു. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനമുണ്ടെന്നും ഈ സാഹചര്യത്തില്‍ മാണി സാറിന്റെ തീരുമാനം മാറ്റണമെന്നായിരുന്നു ജോസ് കെ മാണിയുടെ ഭാര്യ ആവശ്യപ്പെട്ടതെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഇല്ലെങ്കില്‍ മാണി സാര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായെനെ എന്ന് പിസി പറഞ്ഞു. കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഞാന്‍ നടന്നു എന്ന കാര്യം ഇതിനിടെ ഉമ്മന്‍ചാണ്ടി അറിഞ്ഞു. അങ്ങേര്‍ക്ക് ആ നീരസം എന്നോട് ഉണ്ടായെന്നും പിസി വ്യക്തമാക്കി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona